മദ്ധ്യപ്രദേശിലെ ഹർദ ജില്ലയിലെ ബെയ്റാഘർ ഗ്രാമത്തിലെ പടക്കനിർമ്മാണ ശാലയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 11 കടന്നു. ഫാക്ടറിയുടെ ഉടമ രാജേഷ് അഗർവാളിനെയും ജനറൽ മാനേജറെയും പോലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന്റെ അന്വേഷണത്തിനായി മദ്ധ്യപ്രദേശ് സർക്കാർ മൂന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു. പരിക്കേറ്റ നൂറിലേറെ പേരിൽ പലരുടെയും നില ഗുരുതരമാണ്. ഉഗ്ര ശബ്ദത്തോടെയുള്ള വമ്പൻ സ്ഫോടനമാണ് നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വലിയ അളവിൽ ഫാക്ടറിയിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതാണ് സ്ഫോടനം വലിയൊരു ദുരന്തമായത്.
ഫാക്ടറിക്ക് ചുറ്റുമായി താമസിക്കുന്ന 50 കുടുബങ്ങളെയും സ്ഫോടനം ബാധിച്ചു. ഇതിന്റെ പ്രകമ്പനത്തിൽ മിക്ക വീടുകളും പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. രണ്ടു കിലോ മീറ്ററോളം ഇതിന്റെ പ്രകമ്പനം ഉണ്ടായെന്നാണ് വിലയിരുത്തൽ. പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങളും തകർന്നു. പരിഭ്രാന്തരായി നാട്ടുകാർ ഓടുന്നതിനിടെ വീണും നിരവധിപേർക്ക് പരിക്കേറ്റു.
ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി. ഇൻഡോറിലെയും ഭോപ്പാലിലെയും മെഡിക്കൽ കോളേജ് ആശുപത്രികളോട് പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അതിനു വേണ്ട ഒരുക്കങ്ങൾ നടത്താനും നിർദ്ദേശം നൽകിയിരുന്നു.