ന്യൂഡൽഹി: പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ലെന്ന് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്‍സി, എസ്ടി വിഭാഗത്തിന് എന്തെങ്കിലും നൽകാൻ കോൺഗ്രസിന് മടിയായിരുന്നു. അംബേദ്കറുടെ ആശയങ്ങളെ തകർക്കാനുള്ള അവസരങ്ങളൊന്നും കോൺഗ്രസ് പാഴാക്കിയില്ല. അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം നൽകാനുള്ള നടപടികൾ സ്വീകരിക്കാനും കോൺഗ്രസ് തയ്യാറായില്ല. ബിജെപി പിന്തുണയുള്ള സർക്കാർ അധികരത്തിൽ വന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്ന നൽകിയത്. രാജ്യത്ത് ആദ്യമായി വനവാസി വിഭാഗത്തിൽ നിന്നുള്ള ഒരു സ്ത്രീയെ രാഷ്‌ട്രപതിയാക്കിയത് എൻഡിഎ സർക്കാരാണ്.
ഞാൻ ജനിച്ചത് സ്വാതന്ത്ര ഭാരതത്തിലാണ്. എന്റെ സ്വപ്നങ്ങളും സ്വതന്ത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റെന്നും നശിപ്പിച്ചെന്നുമാണ് കോൺഗ്രസ് പറയുന്നത്. എനിക്ക് കോൺഗ്രിസനോട് ഒന്ന് ചോദിക്കാനുണ്ട്, ആരാണ് ബിഎസ്എൻഎല്ലിനെയും എംടിഎൻഎലിനെയും നശിപ്പിച്ചത്. എന്തായിരുന്നു കോൺഗ്രസ് ഭരണത്തിന് കീഴിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ അവസ്ഥ. കോൺഗ്രസിനും യുപിഎയ്‌ക്കും അവരുടെ വീഴ്ചകളിൽ നിന്നും ഒളിച്ചോടാനാകില്ല. കോൺഗ്രസ് തകർത്ത ബിഎസ്എൻഎൽ ഇന്ന് രാജ്യത്ത് 4ജിയും 5ജിയും സജ്ജീകരിക്കാനുള്ള തിരക്കിലാണ്.
രാജ്യം എന്ന് പറയുന്നത് ഞങ്ങൾക്ക് വെറും തുണ്ടുഭൂമി മാത്രമല്ല, ഞങ്ങൾക്കത് പ്രചോദനമാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം പ്രവർത്തിക്കുന്നില്ലെങ്കിൽ ആ ശരീരം പ്രവർത്തനക്ഷമമല്ല. അതുപോലെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗം വികസനത്തിൽ പിന്നാക്കം നിൽക്കുകയാണെങ്കിൽ രാജ്യം വികസിച്ചതായി പറയാനാകില്ല.
ഇന്ന് ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും രാജ്യത്തെ തകർക്കാനുള്ള രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയാണ്. ഇതിനേക്കാൾ മോശമായത് രാജ്യത്തിന് സംഭവിക്കാനില്ല. അതും ഒരു ദേശീയ പാർട്ടിയിൽ നിന്നാണ് ഇത്തരം ചിന്താഗതികൾ വരുന്നതെന്നത് ദൗർഭാഗ്യകരമാണ്. മൂന്നാം എൻഡിഎ സർക്കാർ അധികം ദൂരയല്ല, ജനങ്ങൾ അതിനെ മോദി 3.0 എന്നാണ് വിളിക്കുന്നത്. മോദി 3.0 വികസിത ഭാരതത്തിന് ശക്തി പകരും. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും.