തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിപ്പിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക്. കേന്ദ്രസർക്കാരിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. മനു പ്രതാപ് കുൽക്കർണി എന്ന അഭിഭാഷകൻ വഴിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്നലെ കെഎസ്‌ഐഡിസി ഹൈക്കോടതിയിൽ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഭയക്കാനില്ലെങ്കിൽ എന്തിനാണ് അന്വേഷണം സ്റ്റേ ചെയ്യാൻ ആവശ്യപ്പെടുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. എക്‌സാലോജിക്കിനെതിരെ കുരുക്ക് മുറുകുന്ന ഘട്ടത്തിലാണ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
എക്‌സാലോജിക്കിൽ നിന്ന് എസ്എഫ്‌ഐഒ ഉടൻ വിവരങ്ങൾ തേടിയേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്‌ക്ക് ഉടൻ നോട്ടീസ് നൽകുമെന്നായിരുന്നു റിപ്പോർട്ടുകൾ. അന്വേഷണത്തെ ഭയക്കുന്നില്ലെങ്കിൽ എന്തുകൊണ്ട് ഇപ്പോൾ എസ്എഫ്‌ഐഒ അന്വേഷണം സ്‌റ്റേ ചെയ്യാനായി കോടതിയെ സമീപിച്ചു എന്നതാണ് ഉയരുന്ന ചോദ്യം. സിപിഎം വീണക്ക് ചുറ്റും പ്രതിരോധം തീർക്കുമ്പോഴും കേസിൽ കൂടുതൽ വഴിത്തിരിവുകളുണ്ടാകുകയാണ്.