വാരാണസിയിൽ സ്ഥിതി ചെയ്യുന്ന ജ്ഞാൻവാപി തർക്കമന്ദിരവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടീഷ് പുരാവസ്തു ശാത്രജ്ഞനായ ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഭാരതത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ അദ്ദേഹം വളരെയധികം സംഭാവനകളാണ് നൽകിയിട്ടുള്ളത്. 28-ാം വയസിലാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. അശോക ചക്രവർത്തിയെ കുറിച്ച് ഖരോസ്തി, ബ്രാഹ്‌മി എന്നീ ലിപികളിൽ കൊത്തിവച്ച വാചകങ്ങൾ ഡീകോഡ് ചെയ്ത് അശോക ചക്രവർത്തിയുടെ വീരഗാഥകൾ ജനങ്ങളിലെത്തിക്കാൻ ജെയിംസ് പ്രിസെപ് പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതുപോലെ തന്നെ ജ്ഞാൻവാപി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ചരിത്രം വെളിപ്പെടുത്തുന്ന ജെയിംസ് പ്രിൻസെപിന്റെ 200 വർഷം പഴക്കമുള്ള പുസ്തകമാണ് ചരിത്രം തുറന്നുക്കാട്ടുന്നത്.
1669ൽ ആദി വിശ്വേശ്വര ക്ഷേത്രം തകർത്താണ് ഇന്നത്തെ ജ്ഞാൻവാപി നിർമ്മിച്ചിരിക്കുന്നതെന്നാണ് പുസ്തകത്തിൽ പറയുന്നത്. ക്ഷേത്രം തകർത്ത് പള്ളി പണിഞ്ഞത് ഔറംഗസേബാണ്. ഔറംഗസേബിന്റെ പടയാളികൾ ക്ഷേത്രം തകർക്കുകയും അതേ വസ്തുക്കൾ ഉപയോഗിച്ച് പള്ളി പണിഞ്ഞതെങ്ങനെയെന്നും പുസ്തകത്തിൽ വിവരിക്കുന്നു.
പുരാതന ക്ഷേത്രങ്ങൾ നിലനിൽക്കുന്നത് ഔറംഗസേബിന് ഇഷ്ടമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആധിപത്യത്തിനായി പല പുരാതന ക്ഷേത്രങ്ങളും ഇടിച്ചു നിരത്തി അതേ അടിത്തറയിൽ മസ്ജിദുകൾ പണിഞ്ഞു. സ്വന്തം മതത്തിന്റെ വിജയത്തിനായുള്ള തീഷ്ണതയിൽ അവർ യഥാർത്ഥ ഘടനയെ പൂർണമായും നശിപ്പിക്കാതെ ഒന്നിനു മുകളിൽ മറ്റൊരു ഘടന പണിതെടുക്കുകയാണ് ചെയ്തതെന്ന് പ്രിൻസെപിന്റെ പുസ്തകത്തിൽ പറയുന്നു. ഹിന്ദുക്കൾ വളരെയധികം വിശ്വസിക്കുന്ന ക്ഷേത്രമായിരുന്നു ആദി വിശ്വേശ്വര ക്ഷേത്രം. ശിവ ഭഗവാൻ പ്രകാശ സ്തംഭമായി ക്ഷേത്രത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഭക്തർ വിശ്വസിച്ചു വന്നിരുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ നശിപ്പിക്കപ്പെട്ട ആദി വിശ്വേശ്വര ക്ഷേത്രത്തിന്റെ ഘടനയെ സൂചിപ്പിക്കുന്ന ഭൂപടവും പ്രിൻസെപ് തയ്യാറാക്കിയിരുന്നു. ആദി വിശ്വേശ്വര ക്ഷേത്രത്തിന് എട്ട് മണ്ഡപങ്ങളുണ്ടായിരുന്നുവെന്നാണ് ഭൂപടത്തിൽ തുറന്നുക്കാട്ടുന്നത്. ക്ഷേത്രം തകർത്താണ് പള്ളി പണിഞ്ഞതെന്ന് തെളിയിക്കുന്നതിന്റെ പ്രധാന തെളിവുകളാണ് ഈ പുസ്തകവും ഭൂപടവുമെന്ന് അഭിഭാഷകൻ വിഷ്ണു ജെയിൻ അറിയിച്ചിരുന്നു.