ന്യൂഡൽഹി : സംഭവിച്ചതൊക്കെ സത്യമാണോ എന്ന ആശ്ചര്യത്തിലാണ് അക്ഷയ് സത്നാലിവാല എന്ന യുവസംരംഭകൻ . കേന്ദ്രമന്ത്രിയ്‌ക്ക് ഒരു തുണ്ട് പേപ്പറിൽ ഒരു ആശയം എഴുതി നൽകുക . അതിനെ കുറിച്ച് സംസാരിക്കാൻ ഈസ്റ്റേൺ റെയിൽവേ ആസ്ഥാനത്ത് നിന്ന് വിളി വരുക . ഇതൊക്കെ സ്വപ്നമാണോയെന്നാണ് അക്ഷയുടെ സംശയം.
ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന അക്ഷയ് സത്നാലിവാല റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടെ യാത്ര ചെയ്യുന്നത് കണ്ടപ്പോൾ മന്ത്രിക്ക് ഒരു ബിസിനസ് ഐഡിയ നൽകാൻ ആലോചിച്ചു. എന്നാൽ സെക്യൂരിറ്റി പ്രോട്ടോക്കോൾ കാരണം റെയിൽവേ മന്ത്രിയെ കാണാൻ സാധിക്കാത്തതിനാൽ ടിഷ്യൂ പേപ്പറിൽ തന്റെ ആശയം എഴുതി അശ്വിനി വൈഷ്ണവിന് കൈമാറുകയായിരുന്നു.
‘ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഖരമാലിന്യ സംസ്കരണ കമ്പനികളിലൊന്നായ ഈസ്റ്റേൺ ഓർഗാനിക് ഫെർട്ടിലൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഞാൻ പ്രതിനിധീകരിക്കുന്നു. നിങ്ങൾ എനിക്ക് ഒരവസരം നൽകുകയാണെങ്കിൽ, റെയിൽവേയ്‌ക്ക് ഈ വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമാകുന്നത് എങ്ങനെയെന്ന് കാണിച്ചുതരാനും പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാനിലേക്ക് സംഭാവന നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ‘ എന്നായിരുന്നു അക്ഷയ് ആ പേപ്പറിൽ എഴുതിയത്.
ഈ നിർദ്ദേശം കാര്യമായി എടുക്കുമെന്ന് അക്ഷയ് കരുതിയില്ല, പക്ഷേ ഫ്ലൈറ്റ് കൊൽക്കത്തയിൽ ഇറങ്ങി 6 മിനിറ്റിനുള്ളിൽ നിർദ്ദേശം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ട് ഈസ്റ്റേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സിലെ ജനറൽ മാനേജർ മിലിന്ദ്.കെ.ദേവ്കറിന്റെ ഓഫീസിൽ നിന്ന് അക്ഷയ് സത്നാലിവാലയ്‌ക്ക് കോൾ ലഭിച്ചു.
തുടർന്ന് ഫെബ്രുവരി 6ന് യുവസംരംഭകരുടെയും ജനറൽ മാനേജർമാരുടെയും യോഗം ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനത്ത് നടന്നു. വിവിധ വ്യവസായശാലകളിൽ നിന്നുള്ള ഖരമാലിന്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖരമാലിന്യം വാങ്ങുന്നവർക്ക് എങ്ങനെ എത്തിക്കാമെന്ന് ഈ യോഗത്തിൽ സത്നാലിവാല വിശദമായി വിശദീകരിക്കുകയും ചെയ്തു.