ലക്നൗ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സൽമാൻ ഖുർഷിദിന്റെ ഭാര്യ ലൂയിസ് ഖുർഷിദിനെതിരെ അറസ്റ്റ് വാറണ്ട്. സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്ത കേസിലാണ് നടപടി നേരിടുന്നത്. ലൂയിസ് ഖുർഷിദ് പ്രൊജക്റ്റ് ഡയറക്ടറായ ഫറൂഖാബാദിലെ ഡോ. സക്കീർ ഹുസൈൻ മെമ്മൊറിയൽ ട്രസ്റ്റ് ദിവ്യാംഗർക്ക് കൃത്രിമ കൈകാലുകൾ വിതരണം ചെയ്തിരുന്നു. ഈ പദ്ധതിയിൽ 71 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയത്. പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്.
ഭോജിപ്പുര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ട്രസ്റ്റ് സെക്രട്ടറി അത്തർ ഫാറൂഖിനെതിരെയും അറസ്റ്റ് വാറണ്ടുണ്ട്.
2009-10 വർഷത്തിലാണ് ലൂയിസ് ഖുർഷിദിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് തട്ടിപ്പ് നടത്തിയത്. വ്യാജ സീലും ഒപ്പും ഉപയോഗിച്ചാണ് സർക്കാർ ഫണ്ട് തട്ടിച്ചത്. 2017ൽ ഭോജിപുര പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അചിന്ത്യ ദ്വിവേദി പറഞ്ഞു