കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി.
വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 1,25,000 പിഴയും കോടതി വിധിച്ചു. നാല് വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.
യുഎപിഎ പ്രകാരമുള്ള രണ്ട് കുറ്റങ്ങൾ ഉൾപ്പടെ പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കാസർകോട് ഐഎസ് കേസിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു. അഞ്ച് വർഷത്തിലേറെയായി അബൂബക്കർ ജയിലിലാണ്.
സംസ്ഥാനത്ത് ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ടുവെന്ന് തെളിയിക്കുന്ന സുപ്രധാന തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്വയം ചാവേറായി ആക്രമണം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.