തിരുവനന്തപുരം: ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറുമായ പി. പരമേശ്വരന്റെ നാലാം സ്മൃതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം നത്തുന്ന ശ്രദ്ധാഞ്ജലി സഭ ഇന്ന് വൈകുന്നേരം ആറ് മണിക്ക്. ഭാരതീയ വിചാരകേന്ദ്ര ആസ്ഥാനമായ തിരുവനന്തപുരം, സ്റ്റാച്യൂ സംസ്കൃതി ഭവനിലാണ് ശ്രദ്ധാഞ്ജലി സഭ നടക്കുന്നത്. പ്രസ്തുത അനുസ്മരണ യോഗത്തിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ശ്രീ. ആർ. സഞ്ജയൻ, മുൻ കേന്ദ്രമന്ത്രി ശ്രീ. ഒ .രാജഗോപാൽ, അഡ്വക്കേറ്റ് സി.കെ. സജിനാരായണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
1927 ഒക്ടോബർ മൂന്നിന് ചേർത്തലയിലാണ് പി പരമേശ്വരൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സ്വർണമെഡലോടെ ബിരുദം പാസായി. സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. തുടർന്ന് ആർഎസ്എസ് പ്രചാരകനാനും ജനസംഘം ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു.
1971 മുതൽ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം നടത്തിയതിന് 1975 മുതൽ 77വരെ മിസ തടവുകാരനായി ജയിലിൽ വസിച്ചു. 1977 മുതൽ 1982 വരെ ഡൽഹി കേന്ദ്രമായി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
1982-ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. തുടർന്ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. 2004-ൽ പദ്മശ്രീയും 2018-ൽ പദ്മവിഭൂഷണും നൽകി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. 2020 ഫെബ്രുവരി ഒമ്പതിന് മയ്യന്നൂരിൽ വച്ച് അദ്ദേഹം വിഷ്ണുപാദം പൂകി.