ബെംഗളൂരു: സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ടുമായി ഡോക്ടർ. ചിത്രദുർഗ ജില്ലയിലാണ് സംഭവം. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടറും പ്രതിശ്രുത വധുവുമാണ് വ്യാജ ശസ്ത്രക്രിയ നടത്തി ചിത്രീകരിച്ചത്. ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ഓപ്പറേഷൻ തിയേറ്ററിൽ ക്യാമറയും മറ്റ് അത്യാധുനിക സൗകര്യങ്ങളെല്ലാം തന്നെ സജ്ജമാക്കിയിരുന്നു. മെഡിക്കൽ ഉപകരണങ്ങളും മറ്റും കയ്യിൽ പിടിച്ചായിരുന്നു ചിത്രീകരണം. സംഘത്തിനൊപ്പമുള്ള ഒരാളെയാണ് വ്യാജ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. ക്യാമറമാൻമാരും മറ്റ് സാങ്കേതിക വിദഗ്ധരും ചിത്രീകരണത്തിനിടെ ചിരിക്കുകയും ചെയ്യുന്നു. പിന്നാലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ ഭരകണകൂടം ഡോക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചിത്രീകരണം നടത്തിയ ഓപ്പറേഷൻ തിയേറ്റിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും അതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ജില്ലാ ആരോഗ്യ ഓഫീസർ രേണു പ്രസാദിന്റെ വിശദീകരണം.