ലക്നൗ: നിയമവിരുദ്ധമായി മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. യുപിയിലെ ഫകർപൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൻഷാറാം, രാംബച്ചൻ, ഭാര്യ നീലം, രേഷ്മ എന്നിവരാണ് നിർബന്ധിത മതപരിവർത്തനത്തെ തുടർന്ന് പിടിയിലായതെന്ന് എഎസ്പി രാമാനന്ദ് പ്രസാദ് കുശ്വാഹ അറിയിച്ചു. മേഖലയിലെ വലതുപക്ഷ ഹിന്ദു സംഘടനയുടെ പരാതിയിന്മേലാണ് നടപടി. ഗ്രാമവാസികളിൽ പലരെയും ഭീഷണിപ്പെടുത്തി, ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2020-ലാണ് യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനത്തെ തടയുന്നതിനായി ഓർഡിനൻസ് പാസായത്. ബലപ്രയോഗത്തിലൂടെയോ നിർബന്ധിതമായോ വഞ്ചനാപരമായോ മതപരിവർത്തനം ചെയ്താൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തുകയും 10 വർഷം തടവ് വരെ ശിക്ഷ ലഭിക്കുകയും ചെയ്യും. മതപരിവർത്തനത്തിലൂടെ വിവാഹം കഴിക്കണമെങ്കിൽ സംസ്ഥാനത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്.