എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ദിവാകരൻ(55) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
അപകടത്തിൽ ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അടിയന്തര ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെയാണ് മരണം സംഭവിച്ചത്.
പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന പടക്കങ്ങൾ ശേഖരിക്കുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.