അബുദാബി: വലിയ അവേശത്തിലാണ് അബുദാബിയിലെ ഇന്ത്യൻ സമൂഹം. ഫെബ്രുവരി 13ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘അഹ്‌ലൻ മോദി’ പരിപാടിയുടെ രജിസ്ട്രഷൻ 65,000-ന് മുകളിൽ എത്തി. ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടി വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.
കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് രജിസ്‌ട്രേഷൻ 65,000-ൽ അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് സംഘാടകർ പറയുന്നത്. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ പ്രതിഫലനമാണ് പരിപാടിയിലെ രജിസ്ട്രഷനുകളുടെ എണ്ണത്തിലെ വർദ്ധനവ് സൂചിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
പ്രധാനമന്ത്രി നാളെ യുഎഇയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി അബുദാബിയിലെത്തുന്നത്. 700-ലധികം സാംസ്കാരിക കലാകാരന്മാർ അണിനിരക്കുന്ന പ്രദർശനവും ഇന്ത്യൻ കലകളുടെ വൈവിധ്യമാർന്ന പ്രകടനവുമാണ് പരിപാടിയിലെ പ്രധാന ആകർഷണങ്ങൾ. പ്രധാനമന്ത്രിയുടെ 2015ന് ശേഷമുള്ള ഏഴാമത്തെയും കഴിഞ്ഞ എട്ട് മാസത്തിനിടെയുള്ള മൂന്നാമത്തെയും യുഎഇ സന്ദർശനമാണിത്.
സന്ദർശന വേളയിൽ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും. ചർച്ചയിൽ തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള നീക്കങ്ങൾ ചർച്ച ചെയ്യും. ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 ലും പ്രധാനമന്ത്രി അതിഥിയായി പങ്കെടുക്കും.