തിരുവനന്തപുരം: ഖത്തറിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനും മലയാളിയുമായ രാഗേഷ് ഗോപകുമാർ. വധശിക്ഷയ്‌ക്ക് വിധിച്ച എട്ട് ഇന്ത്യക്കാരെയാണ് മോദി സർക്കാരിന്റെ ശക്തമായ ഇടപെടലിന്റെ പുറത്ത് ഖത്തർ സ്വതന്ത്രരാക്കിയത്. തിരുവനന്തപുരത്തെ വീട്ടിൽ തിരികെയെത്തിയ ശേഷം ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു രാഗേഷ് ഗോപകുമാർ.
“പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ ഒറ്റ ഇടപെടൽ കൊണ്ടാണ് ഞാൻ വീട്ടിലെത്തിയത്. അതിൽ പ്രധാനമന്ത്രിയോട് എനിക്ക് കടപ്പാടും നന്ദിയുമുണ്ട്. ഇന്ത്യയിലേയ്‌ക്ക് തിരികെ വരാൻ സഹായിച്ച ഖത്തർ അമീറിനോടും നന്ദി. മാത്രമല്ല, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സർ, അവിടുത്തെ അംബാസിഡർ, വി.മുരളീധരൻ എന്നിവരോടെല്ലാം നന്ദിയുണ്ട്”.
“വി.മുരളീധരൻ സാറും വളരെയധികം സഹായിച്ചു. അദ്ദേഹം വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. അദ്ദേഹത്തിനോടും നന്ദി പറയുന്നു. സർക്കാർ ഇടപെട്ടതിനെപ്പറ്റി ഒന്നും അറിയില്ല. ജയിലിൽ നിന്ന് പുറത്തെത്തി, മോചിക്കപ്പെട്ടു എന്നു മാത്രം അറിയാം”- രാഗേഷ് ഗോപകുമാർ പറഞ്ഞു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ മാനിച്ച് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.