ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ക്യാബിനറ്റിലെ മറ്റു മന്ത്രിമാരെ പോലെ തന്നെയാണ് ഉപമുഖ്യമന്ത്രിയെന്നും ശമ്പള വർദ്ധനയോ മറ്റ് അനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.
ഭരിക്കുന്ന പാർട്ടിയിലെ മുതിർന്ന നേതാവിന് അല്ലെങ്കിൽ നേതാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് സംസ്ഥാനങ്ങൾ ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നത്. മന്ത്രിയെ പോലെ തന്നെയാണ് ഉപമുഖ്യമന്ത്രിയും. സംസ്ഥാന സർക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി സ്ഥാനമാണ് ഉപമുഖ്യമന്ത്രിയുടേത്. അത് ഭരണഘടനാ ലംഘനമല്ല. ആ സ്ഥാനത്തിരിക്കുന്നവർക്ക് പ്രത്യേക അനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഭരണഘടന ഉപമുഖ്യമന്ത്രി പദവി അനുശാസിക്കുന്നില്ലെന്നും ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നുമാണ് ഹർജിക്കാരന്റെ വാദം. ഭരണകക്ഷിയിലെയോ സഖ്യത്തിലെയോ മുതിർന്ന നേതാക്കൾക്ക് അൽപ്പം പ്രാധാന്യം കൂടുതൽ നൽകാനാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരുണ്ട്. ചില സംസ്ഥാനങ്ങളിൽ ആരുമില്ല. ആന്ധ്രാപ്രദേശിൽ അഞ്ച് ഉപമുഖ്യമന്ത്രിമാരാണുള്ളത്.