കൊച്ചി: തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ പരിശോധന ശക്തമാക്കാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ കളക്ടർ. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് അഗ്നിരക്ഷാ വിഭാഗം ഫയർ ഓഡിറ്റിംഗ് നടത്തണമെന്നാണ് നിർദ്ദേശം. കൃത്യമായ പരിശോധനകൾ നടക്കുന്നുവെന്ന് തഹസിൽദാർ-വില്ലേജ് ഓഫീസർ എന്നിവർ വിലയിരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
അഗ്നിസുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി പടക്ക നിർമ്മാണ ശാലകൾക്ക് പുറമെ ഫാക്ടറികളിലും മറ്റ് വ്യവസായ ശാലകളിലും അടിയന്തര പരിശോധന ശക്തമാക്കും. വേനൽ കനക്കുന്നതിനാൽ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുൻകരുതലെന്ന നിലയിൽ നടപടികൾ സ്വീകരിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറ്റി ചെയർമാനായ ജില്ലാ കളക്ടർ വ്യക്തമാക്കി.
ജനവാസ-വാണിജ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം മൂലം ജീവനും സ്വത്തിനും നഷ്ടങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതകളും ഏറുന്നുണ്ട്. വേനൽക്കാലത്ത് മാർക്കറ്റുകൾ, ഗോഡൗൺ കെട്ടിടങ്ങൾ, മാലിന്യ ശേഖരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിക്കുന്നതിനുള്ള സാധ്യത ഏറെയാണ്. ജനവാസ മേഖലകളിൽ കാട് പിടിച്ച് കിടക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി ഉണങ്ങിയ പുല്ലുകൾ, അടിക്കാടുകൾ എന്നിവ നിയന്ത്രിതമായി വെട്ടിമാറ്റണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.