കൊല്ലം: കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. വിഷവാതകം ശ്വസിച്ചാണ് നാലംഗ കുടുംബം മരിച്ചതെന്ന റിപ്പോർട്ടാണ് ആദ്യം പുറത്ത് വന്നത്. എന്നാൽ, രണ്ട് പേർ വെടിയേറ്റ് മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്.
യുഎസിലെ കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാല് പേരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
ആനന്ദും ഭാര്യ ആലീസും വെടിയേറ്റ് മരിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. എ.സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വിഷവാതകം ശ്വസിച്ചതാണോ മരണകാരണമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. അന്വേഷണത്തിലാണ് വെടിയേറ്റ് മരിച്ചതാണെന്ന തരത്തിലുള്ള സൂചനകൾ കണ്ടെത്തിയത്.