അബുദാബി: അക്ഷര പുരുഷോത്തം ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമാണ് അക്ഷര പുരുഷോത്തം ക്ഷേത്രമെന്നും വിശ്വാസികളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് യഥാർത്ഥ്യമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ യുഎഇ സർക്കാരിന്റെ പങ്ക് പ്രശംസനീയമാണ്. അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത മന്ദിർ മനവീകതയുടെ വസന്തം കൊണ്ട് വരും. യുഎഇയുടെ മുഴുവൻ സർക്കാർ സംവിധാനങ്ങൾ ക്ഷേത്രം യാഥാർത്ഥ്യമാക്കാൻ പിന്തുണ നൽകി. യുഎഇയുടെ മഹത്തായ സേവനം ലോകം മുഴുവൻ ഓർമ്മിക്കും. ഹൈന്ദവ ചിഹ്നങ്ങൾ ഉള്ള ക്ഷേത്രം തന്നെ നിർമ്മിക്കാൻ പ്രേരണ നൽകിയത് യുഎഎ ഭരണാധികാരി ഷേയ്ക് മുഹമ്മദിന്റെ വിശാല കാഴ്ചപ്പാടാണ്. ഈ ക്ഷേത്രം മനുഷ്യ ബന്ധങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിക്കും.
യുഎഇ ഭരണാധികാരികളോട് എഴുന്നേറ്റ് നിന്ന് നാം ഓരോരുത്തരും നന്ദി പ്രകടിപ്പിക്കണം. അറേബ്യൻ രാജ്യങ്ങൾ വർഷങ്ങളായി ഭാരതത്തിന്റെ വാണിജ്യ സൗഹൃദ രാഷ്‌ട്രമാണ്. ക്ഷേത്രം ഒരു ആരാധനാലയം മാത്രമല്ല, പാരമ്പര്യങ്ങളുടെ സങ്കലനത്തിന്റെ പ്രതീകം കൂടിയാണ്. അദ്ധ്യാത്മികതയുടെ പ്രതിബിംബവുമാണ് ക്ഷേത്രം. സ്വാമിനാരായണന്റെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു. ഇത് ഭാരതത്തിന്റെ അമൃതകാലമാണ്. നമ്മുടെ സംസ്കാരത്തിന്റെയും വിശ്വാസങ്ങളുടെയും അമൃതകാലവും കൂടിയാണിത്.
കഴിഞ്ഞ മാസമാണ് അയോദ്ധ്യയിൽ നൂറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർത്ഥ്യമായത്. രാംലല്ലയുടെ പ്രതിഷ്ഠ ജനങ്ങളുടെ ഹൃദയത്തിൽ യാഥാർത്ഥ്യമായി. ഭാരത മാതാവിന്റെ പൂജാരിയാണ് ഞാൻ. എന്റെ ശരീരത്തിന്റെ ഓരോ അണുവും ഭാരത മാതാവിന് വേണ്ടിയുള്ളതാണ്. ഭാരതത്തിലെ 140 കോടി ജനങ്ങൾ എന്റെ ആരാധനാ ദൈവങ്ങളാണ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിലും അബുദാബിയിലെ ക്ഷേത്രത്തിനും സാക്ഷിയാകാൻ കഴിഞ്ഞത് മഹാഭാഗ്യം’- പ്രധാനമന്ത്രി പറഞ്ഞു.