കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി ഗവർണർ സി.വി ആനന്ദബോസ്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഷാജഹാൻ ഷെയ്ഖിനെയും ഗുണ്ടാസംഘങ്ങളെയും സഹായിക്കാനാണ് പ്രവർത്തിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രമേ കുറ്റക്കാർ ശിക്ഷക്കപ്പെടൂവെന്നും ജനങ്ങൾ ഇതാണ് ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരകളുമായി സംസാരിക്കുകയും സന്ദേശ് ഖാലിയിൽ നേരിട്ട് സന്ദർശനം നടത്തിയതിനും ശേഷമാണ് വിഷയത്തിൽ ഗവർണർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ ഗ്രാമീണരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. ആരാണ് കുറ്റവാളികൾ, ആരാണ് ഇവരെ സംരക്ഷിക്കുന്നത് എന്ന ചിന്ത ഒരിക്കലും ജനാധിപത്യത്തിന് നല്ലതല്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പോലീസുകാർ ഒത്തുതീർപ്പിന് വേണ്ടിയാണ് ശ്രമിക്കുന്നത്. പക്ഷപാതമില്ലാതെ അധികാരികൾ നടപടികൾ സ്വീകരിക്കുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്.
സമൂഹത്തിലെ ചില നികൃഷ്ട ജീവികൾ സ്ത്രീകളുടെ അന്തസ്സിനെയും അഭിമാനത്തെയും ഇല്ലാതാക്കുന്ന നീചമായ പ്രവർത്തികളിൽ ഏർപ്പെടുന്നു. നിയമപാലകർ ഇവർക്കൊപ്പം നിലകൊള്ളുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്. പ്രതികളെയും ഇതിന് കൂട്ടുനിന്നവരെയും ഉടനടി അറസ്റ്റ് ചെയ്യുക, ഇരകൾക്ക് സഹായം നൽകുക, തെറ്റിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുക എന്നീ ആവശ്യങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഷാജഹാൻ ഷെയ്ഖിന്റെ അനുയായികളിൽ ചിലരുടെ പേരുകളാണ് റിപ്പോർട്ടിലുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു.
തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ കഴിഞ്ഞ മാസം മുതൽ ഒളിവിൽ കഴിയുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നെന്നും മുഖ്യമന്ത്രി മമതാ ബാനർജി രാജിവയ്‌ക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.