തിരുവനന്തപുരം: രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതമെന്നാണ് അർത്ഥമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണാധികാരികൾ സ്വാർത്ഥത വെടിഞ്ഞ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന രാമരാജ്യമെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് അയ്യങ്കാലമഠം ഭഗവതീ ക്ഷേത്രത്തിലെ കുംഭകാർത്തിക മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമരാജ്യമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ ചിലർ അസ്വസ്ഥരാകുന്നു. കാരണം എന്താണ് രാമരാജ്യമെന്ന് അവർക്ക് അറിയില്ല. ധർമരാജ്യമാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഭരണമാണ് അദ്ദേഹത്തിന്റേത്. എല്ലാ വിശ്വാസികൾക്കും ഒരേ അന്തസും അവകാശങ്ങളും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പുനപ്രതിഷ്ഠ, പ്രാണപ്രതിഷ്ഠ തുടങ്ങിയ വാക്കുകളൊക്കെ തെറ്റായി കരുതപ്പെടുന്ന കാലമാണിത്. ക്ഷേത്ര നിർമ്മിതി ക്ഷയിച്ചു പോയാലും, വൈദേശിക ആക്രമണത്തിൽ തകർക്കപ്പെട്ടാലും ഭക്തരുടെ ഉള്ളിലെ ഭക്തി ക്ഷയിക്കുകയില്ല. അത് എത്ര തലമുറ കഴിഞ്ഞാലും ആർക്കും തകർക്കാനുമാകില്ല. സനാതന ധർമം പുനഃസ്ഥാപിക്കുക എന്നാൽ മറ്റുള്ളതിനെ പുറംതള്ളുക എന്ന് അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.