ന്യൂഡൽഹി: ഭാരതവും ഖത്തറും തമ്മിലുള്ള ഉഭകക്ഷി ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമാദ് അൽ താനിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണ. വ്യാപാരം, ഊർജ്ജം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ മേഖല തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കും. ഊർജ്ജ- സാങ്കേതികവിദ്യാ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
8 മുൻ നാവികസേന ഉദ്യോഗസ്ഥരുടെ വധശിക്ഷ റദ്ദാക്കി തിരികെ അയച്ചതിൽ പ്രധാനമന്ത്രി ഖത്തർ അമീറിനെ സന്തോഷം അറിയിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഭരണകൂടം നൽകുന്ന പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിവിധ സമകാലിക ആഗോള വിഷയങ്ങളും ചർച്ചതായതായും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഖത്തറിലെത്തിയത്. ഊഷ്മള വരവേൽപ്പാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് ഖത്തറിൽ നിന്നും ലഭിച്ചത്. പരമ്പരാഗത രീതിയിൽ ഔപചാരികമായി വരവേൽപ്പ് നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഖത്തർ അമീർ സ്വീകരിച്ചത്.