ന്യൂഡൽഹി: സന്ദേശ്‌ഖാലി സംഭവത്തിൽ ബംഗാൾ സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായത് ഗുതുതര വീഴ്ചയെന്ന് ദേശീയ വനിതാ കമ്മീഷൻ. ഭയാനകമായ ചിത്രമാണ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ അനുഭവിച്ചതെന്ന് വനിതാ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.
അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ ധൈര്യപ്പെട്ട സ്ത്രീകൾക്ക് പോലീസിന്റെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ നേരിടേണ്ടി വന്നു. സ്ത്രീകളുടെ കുടുംബത്തിന്റെ സ്വത്തുക്കൾ കൈക്കലാക്കുകയും വീട്ടിലെ പുരുഷന്മാരെ പോലീസ് കാരണമില്ലാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും സഹായം നൽകുന്നതിന് സംസ്ഥാന പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗത്തെ സംരക്ഷിക്കുന്നതിൽ ബംഗാൾ പോലീസ് പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച വനിതാ കമ്മീഷൻ യുവതികൾ അനുഭവിച്ച അതിക്രമങ്ങൾക്ക് നീതി ഉറപ്പാക്കുന്നത് വരെ അവരോടൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചു.
കഴിഞ്ഞ ദിവസം ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്‌സൺ അരുൺ ഹൽദറും കമ്മീഷൻ അംഗങ്ങളും സന്ദേശ്ഖാലിയിലെത്തി ബലാത്സംഗത്തിനിരയായ സ്ത്രീകളെ സന്ദർശിച്ചിരുന്നു. രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് കത്ത് അയക്കുമെന്ന് കമ്മീഷൻ ചെയർപേഴ്‌സൺ അരുൺ ഹൽദർ വ്യക്തമാക്കി.