ന്യൂഡൽഹി: രാജസ്ഥാനിൽ വികസിത് ഭാരത് വികസിത് രാജസ്ഥാൻ പരിപാടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി പരിപാടിയെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
രാജസ്ഥാനിലെ എല്ലാ മണ്ഡലത്തിൽ നിന്നുമുള്ള ജനങ്ങൾ ഈ സുപ്രധാന പരിപാടിയുടെ ഭാഗമായിട്ടുണ്ടെന്നും എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘പത്ത് വർഷം മുമ്പ് കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴുണ്ടായ നിരാശകളും വിഷമങ്ങളും ബിജെപി രാജ്യത്ത് നിന്നും തുടച്ചുനീക്കി. ഇന്ത്യ ഇപ്പോൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. 2014-ന് മുമ്പ് ചർച്ചകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അഴിമതികളും, കൊള്ളയും, ബോംബ് സ്ഫോടനങ്ങളും, കൊലപാതകങ്ങളും മാത്രം. ഇനി എന്ത് സംഭവിക്കുമെന്ന ഭീതിയിലാണ് രാജ്യത്തെ ജനങ്ങൾ കഴിഞ്ഞിരുന്നത്.
മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്നതാണ് കോൺഗ്രസിന്റെ ഒരേയൊരു അജണ്ട. രാജസ്ഥാനിൽ മുൻ സർക്കാരുകളുടെ കാലത്ത് പേപ്പർ ചോർച്ചാ കേസുകൾ സ്ഥിരം സംഭവമായിരുന്നു. ഇത് ബാധിച്ചിരുന്നത് ഭരണത്തിലിരുന്ന കോൺഗ്രസ് നേതാക്കളെയല്ല, സംസ്ഥാനത്തെ സാധാരണ ജനങ്ങളെയും യുവാക്കളെയുമാണ്. ബിജെപി അധികാരത്തിലെത്തിയാൽ ആദ്യം പേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. ആ വാക്ക് ഞങ്ങൾ പാലിക്കും. ബിജെപി അധികാരത്തിലെത്തിയ ശേഷം പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികൾക്കെതിരെ കർശന നിയമ നടപടി തന്നെ സ്വീകരിക്കും’- പ്രധാനമന്ത്രി പറഞ്ഞു.