ന്യൂഡൽഹി: അന്ന് പാമ്പുകളെ ആകർഷിക്കുന്നവർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ഒരു ചെറിയ മാറ്റമുണ്ട്, ഞങ്ങൾ ഇപ്പോൾ എല്ലാവരേയും ആകർഷിക്കുന്നവരാണ്. ഭാരതത്തിൽ എത്തുന്നവരെല്ലാം ഈ മണ്ണിന്റെ പാരമ്പര്യത്തിലും ആതിഥ്യമര്യാദയിലും ആകർഷിക്കപ്പെടുകയാണെന്ന് ഫെമിനാ മിസ് ഇന്ത്യ സിനി ഷെട്ടി. സ്വകര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനി ഷെട്ടിയുടെ വാക്കുകൾ.
ഭാരതം എന്നത് ആധുനികതയുടെയും പൈതൃകത്തിന്റെയും സമന്വയമാണ്. കണ്ണാടിയിൽ നോക്കി സംസാരിക്കുമ്പോൾ പെർഫെക്റ്റാണെന്ന് സ്വയം തോന്നുന്ന ബോധമാണ് ആത്മവിശ്വാസം. സോഷ്യൽ മീഡിയ റീലുകൾ ജീവിതം ഏറ്റെടുത്തു. ഇതുകാരണം ഇന്നത്തെ കുട്ടികൾക്ക് ആത്മവിശ്വാസം നഷ്ടമാകുന്നു. കുട്ടികൾ സ്വയം വിശ്വസിക്കാൻ തയ്യാറാകണമെന്നും സിനി ഷെട്ടി അഭിപ്രായപ്പെട്ടു.
മിസ് വേൾഡ് മത്സരത്തിന് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഒരു കൂട്ടം സ്ത്രീകൾ ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ലക്ഷ്യവും, സൗന്ദര്യവും എന്ന് പറയുന്നത്. 1996-ലാണ് അവസാനമായി ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. രാജ്യം അതിന്റെ ആതിഥ്യമര്യാദയും സാംസ്കാരിക സമൃദ്ധിയും പ്രദർശിപ്പിച്ചിട്ട് 28 വർഷമായി.
28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ അന്താരാഷ്‌ട്ര സൗന്ദര്യമത്സരത്തിന് വേദിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. മിസ് വേൾഡിന്റെ 71-ാം പതിപ്പ് നവംബറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തീയതി സ്ഥിരീകരിച്ചിട്ടില്ല. വരാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലോകമെമ്പാടുമുള്ള മത്സരാർത്ഥികൾക്ക് മുൻപിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യത്തെയും മൂല്യങ്ങളെയും പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് സിനി ഷെട്ടി പറഞ്ഞു.















