തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ വെള്ളം കുടിക്കുന്നതിനായി ഇനി ഇടവേള അനുവദിക്കും. വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് സ്കൂളുകളിൽ വാട്ടർബെൽ അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ സ്കൂളുകളിലുള്ള ഇന്റർവെല്ലുകൾക്ക് പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കുന്നത്.
അഞ്ച് മിനിറ്റ് സമയമാണ് വെള്ളം കുടിക്കുന്നതിനായി ഇടവേള നൽകുന്നത്. രാവിലെ 10.30-നും രണ്ട് മണിക്കും ആകും വാട്ടർ ബെൽ മുഴങ്ങുക. ക്ലാസ് സമയങ്ങളിൽ കുട്ടികൾ ആവശ്യമായ വെള്ളം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്കൂളുകളിൽ വാർഷിക പരീക്ഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വാട്ടർബെൽ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.