ന്യൂഡൽഹി: ലോകത്തെ രണ്ട് മുൻനിര സമ്പദ്‌വ്യവസ്ഥകളായ ജപ്പാനും യുകെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. 2023-ന്റെ നാലാം പാദത്തിലും ജിഡിപിയിൽ 0.3 ശതമാനം ഇടിവ് നേരിട്ടതൊടെയാണ് ബ്രിട്ടൻ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായിരുന്ന ജപ്പാനും മാന്ദ്യത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 2023 ലെ അവസാന മൂന്ന് മാസങ്ങളിൽ ജപ്പാന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതൊടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ജപ്പാന് നഷ്ടമായി. ഈ സ്ഥാനം ജർമ്മനി സ്വന്തമാക്കി.
നാലിൽ നിന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയർന്നുവെങ്കിലും ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ കടുത്ത അസ്ഥിരതയിലൂടെയാണ് കടന്നു പോകുന്നത്.കയറ്റുമതിയെ മാത്രം ആശ്രയിച്ചുള്ള ഉൽപ്പാദന മേഖലയാണ് ഇവർക്ക് വെല്ലുവിളിയാകുന്നത്. റഷ്യ- യുക്രെയൻ സംഘർത്തെ തുടർന്ന് ഊർജ്ജ വിലയിലുണ്ടായ കുതിപ്പും ജർമ്മനിക്ക് മുന്നിൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പലിശ നിരക്കുകൾ ഉയർത്താനുള്ള സെൻട്രൽ ബാങ്കിന്റെ തീരുമാനവും ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും, വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും ജർമ്മനിയുടെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു.
ഇത്തരം സാഹചര്യത്തിലാണ് സുസ്ഥിരമായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രസക്തി വർധിക്കുന്നത്. നിലവിൽ അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി എന്നിവയ്‌ക്ക് പിറകെ അഞ്ചാം സ്ഥാനത്താണ് ഭാരതം. ഐഎംഎഫ് കണക്കുകൾ പ്രകാരം ഭാരതം, 2026ൽ ജപ്പാനെയും 2027 ൽ ജർമ്മനിയെയും മറികടക്കുമെന്നാണ് വിലയിരുത്തൽ.
വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തും ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം തുടരുകയാണ്. വെൽഡ് ഇക്കണോമിക്സ് ആൻഡ് പ്രോസ്പെക്ട്സ് റിപ്പോർട്ട് പ്രകാരം 2024 ൽ വളർച്ച 6.2 ശതമാനത്തിലെത്തുമെന്നാണ് പ്രവചനം. 2023ൽ യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 27.94 ട്രില്യണും ചൈനയുടേത് 17.5 ട്രില്യണുമാണ്. ഇന്ത്യയുടെ ജിഡിപി ഏകദേശം 3.7 ട്രില്യൺ ആണെങ്കിലും ഇതിന്റെ വളർച്ച നിരക്ക് 7 ശതമാനമാണ്.
ആഗോള സാമ്പത്തിക രംഗത്ത് ഒരു നെടുനായകത്വം വഹിക്കാൻ രാജ്യം തയാറെടുക്കുകയാണ്. വരും വർഷങ്ങളിൽ ആഗോള വളർച്ചയ്‌ക്ക് ഗണ്യമായ സംഭാവന നൽകുന്ന രാജ്യം ഭാരതമായിരിക്കും. ആഗോള നിക്ഷേപകർ കാണിക്കുന്ന പ്രത്യേക താൽപര്യം ഇന്ത്യയ്‌ക്ക് നൽകുന്നത് ശുഭസൂചനയാണ്. നിക്ഷേപ സൗഹൃദമായി മാറിയതൊടെ ബഹുരാഷ്‌ട്ര കമ്പനികൾ രാജ്യത്തേക്ക് പ്രവർത്തനം വ്യാപിക്കാൻ മത്സരിക്കുകയാണ്. ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് രാജ്യം.















