ചെന്നൈ : തമിഴ്നാട് വഖഫ് ബോർഡ് ചെയർമാൻ അബ്ദുൾ റഹ്മാനെതിരെ ഗുരുതര ആരോപണങ്ങൾ. പദവി ദുരുപയോഗം ചെയ്‌ത് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടത്തിയതായും ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സൂഫി ഇസ്ലാമിക് ബോർഡ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനും (ഇഡി) കത്തയച്ചു. തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനെതിരെ എൻഒസി ഇല്ലാതെ വിദേശത്തേക്ക് കടക്കുകയും വിദേശ പണം തട്ടിയെടുക്കുകയും ചെയ്യുന്നതായും ആരോപണമുണ്ട്.
ചെയർമാന്റെ നേതൃത്വത്തിൽ സംശയാസ്പദമായ പ്രവൃത്തിയാണ് നടക്കുന്നതെന്ന് സൂഫി ഇസ്ലാമിക് ബോർഡ് ആരോപിച്ചു. മെഡിക്കൽ കോളജ് നിർമാണത്തിൽ സ്ഥാനം ദുരുപയോഗം ചെയ്‌തെന്നാണ് ഭരണസമിതിയുടെ ആരോപണം. തിരുച്ചിയിലെ വെപ്പൂരിൽ അബ്ദുൾ റഹ്മാന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിന്റെയും ആശുപത്രിയുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ് . ഈ മെഡിക്കൽ കോളേജിന്റെ പേരിൽ ഫണ്ട് (പണം) കൊണ്ടുവരാൻ അബ്ദുൾ റഹ്മാൻ തന്റെ പൊതു സ്ഥാനം ദുരുപയോഗം ചെയ്യുകയാണ്.
300 കോടിയോളം ഇത്തരത്തിൽ തട്ടിച്ചതായും ഇസ്ലാമിക് സൂഫി ബോർഡ് ആരോപിച്ചു. ഇതിനായി സംസ്ഥാനത്ത് പലയിടത്തും റഹ്മാൻ യോഗങ്ങൾ നടത്തി. വിദേശത്തുനിന്നും റഹ്മാൻ പണം സ്വരൂപിച്ചതായി പരാതിയിൽ പറയുന്നു. ‘ഫണ്ട് ശേഖരണത്തിന്’ വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ എൻഒസി ലഭിക്കില്ലെന്ന് അബ്ദുൾ റഹ്മാന് അറിയാമായിരുന്നു, അതിനാൽ 2022 ഒക്ടോബർ 27 ന് സൗദി അറേബ്യയിലേയ്‌ക്ക് പോയത് ഉംറ വിസയിലാണെന്നും പരാതിയിൽ പറയുന്നു.
അബ്ദുൾ റഹ്മാന് ഉംറയ്‌ക്കായി മക്കയിലേക്കും മദീനയിലേക്കും മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ, എന്നിട്ടും 2022 ഡിസംബർ 3 ന് അദ്ദേഹം യുഎഇയിലേക്ക് പോയി. ഇതിന് ശേഷം സൗദി അറേബ്യയുടെ തലസ്ഥാനമായ ജിദ്ദയിലേക്ക് യാത്ര ചെയ്തു. ത്രിവർണ പതാകയെ അവഹേളിച്ചതിനും അബ്ദുൾ റഹ്മാൻ പ്രതിയാണ്. ഇയാൾക്കെതിരെ എഫ്ഐആർ 339/2022 രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ നോർത്ത് ബീച്ച് പോലീസ് സ്റ്റേഷനിലാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുൾ റഹ്മാനെതിരെ എൻഒസി ലംഘനത്തിനും 420-ാം വഞ്ചനയ്‌ക്കും കേസെടുക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടു.