കണ്ണൂര്‍: ടിപി വധക്കേസിൽ ഹൈക്കോടതി വിധിക്ക് പിന്നാലെ ന്യായീകരണ കുറിപ്പുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യ രമ നല്‍കിയ ഹര്‍ജി തള്ളിയത് സി.പി.എം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ഇ.പി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല. ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാൻ ശ്രമം. കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
നേതാക്കളേയും പ്രവര്‍ത്തകരേയും അനുഭാവികളെയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതല്‍ എതിരാളികള്‍ ശ്രമിച്ചത്. നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഐ എം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കുകയുമായിരുന്നു.