കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. സ്ത്രീകളെ ആക്രമിച്ചവർ ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. സന്ദേശ്ഖാലിയിൽ ബലാത്സംഗത്തിനിരയായ സ്ത്രീകളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ ബലാത്സംഗക്കാരും കൊള്ളക്കാരും മാഫിയകളും ജയിലിൽ പോകും. ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പമാണ്. സന്ദേശ്ഖാലിയിലെ എല്ലാ ഗ്രാമങ്ങളും ഞങ്ങൾ സന്ദർശിച്ചു. സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിൽ ഉൾപ്പെട്ടവരെല്ലാം മമതയുടെ അനുയായികളാണ്. ഒളിവിൽ കഴിയുന്ന ഷെയ്ഖ് ഷാജഹാനും സഹായികളും നിയമത്തെ നേരിടും. ഷിബു ഉത്തം സർദാർ, ജിയാ-ഉൽ-മൊല്ല, ജഹാംഗീർ എന്നിവർക്ക് മാത്രമല്ല, ഷാജഹാനുമായി ബന്ധമുള്ള എല്ലാവർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കും.
നിയന്ത്രണങ്ങളും അടിച്ചമർത്തലുകളും ഇനിയുണ്ടായാലും ഞാനുൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഇവിടെയെത്തും. മമത ബാനർജി ബോധപൂർവം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. സന്ദേശ്ഖാലി സന്ദർശിക്കാൻ അനുമതി നൽകിയ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിൽ നന്ദിയുണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.