തിരുവനന്തപുരം: പേട്ടയിൽ നിന്നും കാണാതായ രണ്ടു വയസുകാരിയെ കണ്ടെത്തി മൂന്ന് ദിവസമായിട്ടും ദുരൂഹതകൾ അവസാനിക്കുന്നില്ല. കുട്ടി എങ്ങനെയാണ് റെയിൽവേ സ്‌റ്റേഷന് അടുത്തുള്ള ഓടക്കരികിൽ എത്തിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറഞ്ഞത്. പൊന്തക്കാടിന് സമീപം കുഞ്ഞിനെ ആരെങ്കിലും ഉപേക്ഷിച്ചതോ കുട്ടി അവിടേക്ക് ഒറ്റക്ക് പോയതോ ആണെന്ന സംശയമാണ് പോലീസ് ഇപ്പോഴും ഉന്നയിക്കുന്നത്.
പക്ഷെ, പോലീസിന്റെ അനുമാനങ്ങളെയെല്ലാം കുട്ടിയുടെ കുടുംബം തള്ളുകയാണ്. കിടക്കുന്ന സ്ഥലം വിട്ട് റെയിൽവേ ട്രാക്കിന് സമീപത്തേക്കോ പൊന്തക്കാട്ടിലേക്കോ കുട്ടി ഇതുവരെയും തനിച്ച് പോയിട്ടില്ല. സംഭവത്തിൽ ആരെയും പ്രത്യേകിച്ച് സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നും കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
കുഞ്ഞിനെ കണ്ടു കിട്ടിയ ദിവസം മുതൽ പ്രതിയെക്കുറിച്ച് സൂചനകൾ മാത്രം കിട്ടിയെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ആരോ പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതാണെന്ന സംശയത്തിലാണ് പോലീസ് ഇപ്പോഴും. എസ്എടി ആശുപത്രിയിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും കുട്ടിയെ ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷിക്കാനാണ് തീരുമാനം.