കൊൽകത്ത: സന്ദേശ്ഖാലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബംഗാൾ പ്രതിപക്ഷ നേതാവ് സുകാന്ത മജുംദാർ. പാവപ്പെട്ട സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാൻ എവിടെ പോയി ഒളിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചോദിച്ചു. സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മജുംദാർ.
മമതയ്‌ക്കെതിരെ ബിജെപിയുടെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഇനിയും ശക്തമായ പ്രതിഷേധം ഞങ്ങൾ നടത്തും. നീതി ലഭിക്കുന്നത് വരെ പ്രതിഷേധിക്കും. തൃണമൂൽ നേതാക്കൾ എന്തിനാണ് സ്ത്രീകളെ ആക്രമിച്ചത്. ബംഗാളിലെ പോലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. മമത ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും സുകാന്ത മജുംദാർ പറഞ്ഞു.
ഈ മാസം 24, 25 തീയതികളിൽ സിവിൽ സൊസൈറ്റി അംഗങ്ങളുടെ വസ്തുതാന്വേഷണ സമിതി സന്ദേശ്ഖാലി സന്ദർശിക്കും. പ്രദേശം സന്ദർശിക്കുന്ന വസ്തുതാന്വേഷണ സമിതി ബലാത്സംഗത്തിനിരയായ സ്ത്രീകളെ കാണുകയും അന്വേഷണ റിപ്പോർട്ട് തയാറാക്കുകയും ചെയ്യുമെന്ന് അറിയിച്ചു.