ശ്രീനഗർ: നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട വിചാരണകൾക്കായി ജമ്മു കശ്മീരിൽ അഞ്ച് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ അനുമതി. ജമ്മു, ശ്രീനഗർ, കശ്മീർ താഴ്‌വരയിലെ അനന്ത്‌നാഗ്, പുൽവാമ, ബാരാമുള്ള ജില്ലകളിലുമാകും പ്രത്യേക കോടതികൾ സ്ഥാപിക്കുക.
ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അദ്ധ്യക്ഷനായ അഡ്മിനിസ്ട്രേറ്റീവ് കൗൺസിലാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയത്. എൻഡിപിഎസ് നിയമത്തിന് കീഴിലുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിചാരണകൾ നടത്തുന്നതിന് ആവശ്യമായ തസ്തികകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പടെ വൈകാതെ സജ്ജമാക്കും. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
മയക്കുമരുന്നുകളുടെ കൈവശം വയ്‌ക്കൽ, ഉപയോഗം, വിൽപന തുടങ്ങിയവയാണ് ആക്ടിൽ പ്രധാനമായി പറയുന്നത്. 1985-ലാണ് ഈ ആക്ട് രാജ്യത്ത് നിലവിൽ വന്നത്. മയക്കുമരുന്ന് നിർമിക്കുക, ഉപയോഗിക്കുക, മറ്റുള്ളവർക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവിൽ വാങ്ങുക തുടങ്ങിയവ തടയുക എന്നിവയാണ് ലക്ഷ്യം വയ്‌ക്കുന്നത്.