കൊൽക്കത്ത: സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. മമതയുടെ ഭരണത്തിന് കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ല, സത്യം പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകരും സുരക്ഷിതരല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സന്ദേശ്ഖാലിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദേശ്ഖാലിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത് അപലപനീയമായ സംഭവമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണിത്. ബംഗാളിൽ മാദ്ധ്യമ സ്വാതന്ത്ര്യം വേണം. മാദ്ധ്യമ പ്രവർത്തകർക്ക് സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് മമത സർക്കാരിന്റെയും എല്ലാ സംസ്ഥാന സർക്കാരുകളുടെയും ഉത്തരവാദിത്വമാണ്. ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലൊന്നാണ് മാദ്ധ്യമപ്രവർത്തകർ. ബംഗാളിലെ പോലീസ് നടപടി അപമാനകരമാണെന്നും ഠാക്കൂർ പറഞ്ഞു.
സന്ദേശ്ഖാലി വിഷയം അന്വേഷിക്കുന്നതിനായി ദേശീയ പട്ടികവർഗ കമ്മീഷന്റെ മൂന്നംഗ പ്രതിനിധി സംഘം ഇന്ന് സന്ദേശ്ഖാലി സന്ദർശിച്ചിരുന്നു. സന്ദേശ്ഖാലിയിലെത്തിയ സംഘം പീഡനത്തിനിരയായ സ്ത്രീകളുമായും പ്രദേശവാസികളുമായും സംസാരിച്ചതിന് ശേഷമാണ് സ്ഥലത്ത് നിന്നും മടങ്ങിയത്.