കോഴിക്കോട്: രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ്. സുരഭി മാളിനുള്ളിൽ പ്രവർത്തിക്കുന്ന ടേസ്റ്റി എം റസ്‌റ്റോറന്റിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്. രാമനാട്ടുകരയിലെ എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന പാരഡൈസ് റോഡിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസിറ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. രാമനാട്ടുകര നഗരസഭാ ആരോഗ്യവിഭാഗവും കുടുംബാരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ടേസ്റ്റി എം റസ്‌റ്റോറന്റിൽ നടത്തിയ പരിശോധനയിൽ നിന്നും പഴകിയ നിലയിൽ ചെമ്മീൻ, കൂന്തൾ, കറികൾ, കോഴി, ആട് എന്നിവയുടെ പാർട്‌സ് തുടങ്ങിയവ പിടികൂടി. പാരഡൈസ് റസ്റ്റോറന്റിൽ നിന്നും 50 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരിബാഗ്, 350 തെർമോകോൾ പ്ലേറ്റുകൾ, 300 ഐസ്‌ക്രീം പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്പൂണുകൾ തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെത്തി. നിരോധിത ഫ്‌ളക്‌സും മറ്റും ഉപയോഗിച്ച് പരസ്യബോർഡുകൾ നിർമ്മിക്കുന്ന സ്ഥാപനത്തിനെതിരെയും ഉദ്യോഗസ്ഥർ കേസെടുത്തിട്ടുണ്ട്. രാമനാട്ടുകരയിലെ തട്ടുകടകളിലും പുതുതായി ആരംഭിച്ച ഇന്ത്യൻ കോഫി ഹൗസിലും മറ്റു ഹോട്ടലുകളിലും സംഘം പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പ്രദേശത്ത് കർശന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.