ന്യൂഡൽഹി: രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ രാഹുൽ ധൈര്യം കാണിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു. കൂടെയുള്ള ആളുകൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്നല്ലാതെ രാഹുലിന് യാതൊന്നിനെ കുറിച്ചും അറിയില്ലെന്നും ഗിരിരാജ് സിംഗ് പരിഹസിച്ചു.
” രാഹുൽ ഗാന്ധിയുടെ കാര്യം ഓർക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. കാരണം ഒരാൾ എഴുതിക്കൊടുക്കുന്ന കുറിപ്പ് അതേപടി വായിക്കുകയാണ് രാഹുൽ ചെയ്യുന്നത്. മറ്റൊന്നും അദ്ദേഹത്തിന് അറിയില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വാക്കുകൾ കൊണ്ട് അദ്ദേഹത്തോട് പോരാടാനാണല്ലോ ശ്രമിക്കുന്നത്. ഇനി നേരിട്ട് ഒരു പോരാട്ടത്തിന് അവർ ശ്രമിക്കട്ടെ. ഇൻഡി മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയാണല്ലോ കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ രാഹുൽ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്നും” ഗിരിരാജ് സിംഗ് ചോദിച്ചു.
വാരാണസിയിലെ ജനങ്ങൾക്കെതിരെ രാഹുൽ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയും ഗിരിരാജ് സിംഗ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ” രാഹുൽ ഗാന്ധി ഇപ്പോൾ ഉത്തർപ്രദേശിലാണുള്ളത്. അവിടുത്തെ ജനങ്ങളെ കുറിച്ച് രാഹുൽ നടത്തിയ പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്നതല്ല. ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഇൻഡി നേതാക്കൾ ആരും തന്നെ ഈ സംഭവത്തെ കുറിച്ച് യാതൊന്നും സംസാരിക്കുന്നില്ല. പ്രീണന രാഷ്‌ട്രീയത്തിൽ മാത്രമാണ് രാഹുലിന്റെ ശ്രദ്ധ. മമത ബംഗാളിലെ വനിതാ മുഖ്യമന്ത്രിയാണ്. അവരുടെ മൂക്കിന് താഴെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അവർ മൗനം പാലിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും” ഗിരിരാജ് സിംഗ് വ്യക്തമാക്കി.