ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ നേട്ടങ്ങളുടെ കൊടിമുടിയിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നൂറ് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. റാഞ്ചി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് ബാറ്റർ ബെയര്‍സ്റ്റോയുടെ വിക്കറ്റ് നേടിയതോടെയാണ് അശ്വിൻ നേട്ടത്തിലെത്തിയത്.
ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വന്ന ടെസ്റ്റുകളിൽ നൂറോ അതിൽ അധികമോ വിക്കറ്റ് വീഴ്‌ത്തിയ ബൗളർമാരിൽ ജെയിംസ് ആൻഡേഴ്‌സൻ മാത്രമാണ് അശ്വിന് മുൻപിലുള്ളത്. ഇന്ത്യക്കെതിരെ കളിച്ച 38 ടെസ്റ്റുകളിൽ നിന്ന് 145 വിക്കറ്റാണ് ആൻഡേഴ്‌സൻ വീഴ്‌ത്തിയത്. 23 ടെസ്റ്റിൽ നിന്നാണ് അശ്വിന്റെ വിക്കറ്റ് നേട്ടം.
ഭഗവത് ചന്ദ്രശേഖറാണ് ഇംഗ്ലണ്ടിനെതിരെ കൂടുതൽ വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യൻ ബൗളർമാരിൽ രണ്ടാമത്. 95 ഇംഗ്ലണ്ട് താരങ്ങളുടെ വിക്കറ്റാണ് ഭഗവത് ചന്ദ്രശേഖർ വീഴ്‌ത്തിയത്. 19 കളിയിൽ നിന്ന് 92 വിക്കറ്റ് വീഴ്‌ത്തിയ അനിൽ കുംബ്ലെയാണ് മൂന്നാമത്. 98 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 501 വിക്കറ്റുകളാണ് അശ്വിൻ ഇന്ത്യക്ക് വേണ്ടി വീഴ്‌ത്തിയിട്ടുള്ളത്.