തിരുവനന്തപുരം: മുഖാമുഖം പരിപാടിക്ക് ആളുകളെ എത്തിക്കാൻ വിവിധ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിന് മാദ്ധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. സർക്കാരിന്റെ മുഖാമുഖം പരിപാടിക്ക് വേണ്ടി ആളെക്കൂട്ടാൻ വിവിധ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയെന്നായിരുന്നു പത്രവാർത്ത. എന്നാൽ സർക്കാരിന് ആളെക്കൂട്ടേണ്ട ആവശ്യമില്ലെന്നും പരിപാടിയിൽ പങ്കെടുക്കേണ്ടവർ താനെ എത്തുമെന്നും അവകാശപ്പെട്ട മുഖ്യമന്ത്രി, വാർത്ത നൽകിയ മാദ്ധ്യമങ്ങളെ തള്ളിപ്പറഞ്ഞു.
ഈ മാസം 18-ന് കോഴികോട് നിന്നാണ് മുഖാമുഖം പരിപാടി ആരംഭിച്ചത്. മാർച്ച് മൂന്ന് വരെയാണ് പരിപാടി. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടി. മുഖ്യമന്ത്രിയുടെ ഓഫീസിൽ തയ്യാറാക്കിയ ക്ഷണക്കത്ത് വകുപ്പുകൾക്ക് കൈമാറിയിരുന്നു. ഇതിൽ പേരെഴുതി പ്രമുഖർക്ക് കൈമാറുകയും പരിപാടിയിൽ എത്തിക്കുകയുമായിരുന്നു സർക്കാർ സ്ഥാപനങ്ങളുടെ ചുമതല. ഈ വാർത്തയാണ് മുഖ്യമന്ത്രി തള്ളിയത്.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനിടെയിലാണ് സർക്കാരിന്റെ ധൂർത്ത്. കേരളീയത്തിനും നവകേരള സദസിനും ശേഷമാണ് മുഖാമുഖം എന്ന പേരിൽ പുതിയ പ്രഹസനം. മുഖാമുഖം പരിപാടി കൊണ്ട് സാധാരണക്കാർക്ക് യാതൊരു തരത്തിലുള്ള ഉപകാരവും ലഭിക്കുന്നില്ലെന്നാണ് പൊതുവേ പറയുന്നത്. പ്രശ്നങ്ങൾക്ക് മറുപടികൾ നൽകാതെ തുണി സഞ്ചി മാത്രം നൽകി പരാതിക്കാരെ തിരിയെ അയക്കുകയാണ് മുഖ്യമന്ത്രിയെന്ന് അടുത്തിടെ സെക്രട്ടറേറ്റിന് മുൻപിൽ സമരം ചെയ്യുന്ന സിപിഒ റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചിരുന്നു.