മുംബൈ: ഉദ്ധവ് താക്കറെ ഭരണമാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വൈകിയതിന് പിന്നിലെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. അന്ന് ഉദ്ധവ് താക്കറെ സർക്കാർ വേഗത്തിൽ അനുമതി നൽകിയിരുന്നെങ്കിൽ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി കൂടുതൽ മുന്നോട്ട് പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു നിലവിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്നും ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂടടിച്ചേർത്തു.
അതിവേഗ റെയിൽവേ ഇടനാഴി ഗണ്യമായ സാമ്പത്തിക വളർച്ച കൈവരിക്കാൻ പോവുകയാണ്. മുംബൈയിൽ ബികെസിയിൽ പുരോഗമിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി അദ്ദേഹം പരിശോധിച്ചു. ബികെസിയിലെ നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ പരിശോധനയിൽ, മുംബൈ, അഹമ്മദാബാദ് ഇടനാഴിയുടെ 508 കിലോമീറ്റർ വരുന്ന സൂറത്ത്-ബിലിമോറ സെക്ഷൻ 2026 ജൂലൈ-ഓഗസ്റ്റ് മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പറഞ്ഞു. തുടർന്നുള്ള ഭാഗങ്ങൾ ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 40 ശതമാനം ഇതിനകം പൂർത്തിയായതായി നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ (NHSRCL) പറഞ്ഞു. 2028-ടെ പൂർണമായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ശേഷിക്കുന്ന ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മേഖലയുടെ ഗതാഗത ഭൂപ്രകൃതിയെ മാറ്റിമറിക്കുകയും മൊത്തത്തിലുള്ള വികസന ലക്ഷ്യങ്ങളിൽ സംഭാവന നൽകുമെന്ന വാഗ്ദാനമാണ് പദ്ധതിക്കുള്ളത്
പദ്ധതി നടപ്പിലാവുന്നതോടെ മുംബൈ, താനെ, വാപി, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ് തുടങ്ങിയ പ്രദേശങ്ങൾ ഒരൊറ്റ സാമ്പത്തിക മേഖലയായി മാറുമെന്നും അത് വലിയ മാറ്റത്തിന് ഇട നൽകുമെന്നും സാമ്പത്തിക ഉത്തേജനം ഉണ്ടാകുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.