ഡെറാഡൂൺ: കലാപങ്ങൾ തടയാൻ നിയമവുമായി ഉത്തരാഖണ്ഡ്. പൊതുമുതൽ നശിപ്പിച്ചാൽ പ്രതികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനായി നിയമം കൊണ്ടുവരാനാണ് നീക്കം. ‘ഉത്തരാഖണ്ഡ് പൊതു-സ്വകാര്യ സ്വത്ത് ഡാമേജ് ആൻഡ് റിക്കവറി ബിൽ’ ഫെബ്രുവരി 26ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രതിഷേധത്തിന്റെയും പ്രക്ഷോഭങ്ങളുടെയും പേരിൽ സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്വത്തുക്കൾ അക്രമികൾ നശിപ്പിക്കുന്നത് തടയുകയാണ് ബില്ലിന്റെ ലക്ഷ്യം.
ബില്ലിൽ പറയുന്ന വ്യവസ്ഥകൾ പ്രകാരം പ്രതിഷേധങ്ങൾ വഴിയുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാധ്യത പ്രതിഷേധക്കാർക്ക് തന്നെയാണ്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് റിട്ടയേഡ് ജില്ലാ ജഡ്ജി അദ്ധ്യക്ഷനാകുന്ന ട്രൈബ്യൂണലിനെ നിയമിക്കും. നാശനഷ്ടമെത്രയാണെന്നും കാരണക്കാരിൽ നിന്ന് എത്ര തുക ഈടാക്കണമെന്നും ട്രൈബ്യൂണലാണ് തീരുമാനിക്കുക. ബിൽ നിയമമാകുന്നതോടെ കലാപ സാധ്യതയടക്കം ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ