എറണാകുളം: നവകേരള സദസിന്റെ കണക്കിൽ കൈമലർത്തി ജില്ലാ ഭരണകൂടങ്ങൾ. നിയോജകമണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരളസദസിന്റെ കണക്കിലാണ് മാസങ്ങളായിട്ടും വ്യക്തതയില്ലാത്തത്. പരിപാടി നടത്താൻ ചെലവായ തുക, ആരൊക്കെയായിരുന്നു സ്‌പോൺസർമാർ എന്നീ ചോദ്യങ്ങളോടാണ് ജില്ലാ ഭരണകൂടം കൈമലർത്തിയത്. വിവരാവകാശ നിയമപ്രകാരമുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലെന്നാണ് ജില്ലാ ഭരണകൂടം മറുപടി നൽകിയത്.
വിവരാവകാശ നിയമത്തിലെ വകുപ്പ് 6(3) എന്ന വ്യവസ്ഥ പ്രത്യേകം പരാമർശിച്ചാണ് അപേക്ഷകൻ വിവരംതേടി അപേക്ഷ നൽകിയത്. മറുപടി അറിയില്ലെങ്കിൽ അറിയാവുന്ന ഓഫീസിലേക്ക് അപേക്ഷ കൈമാറണമെന്നാണ് വകുപ്പ് 6(3)യിൽ പറയുന്നത്. പക്ഷേ അപേക്ഷ കൈമാറാൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തയ്യാറായില്ല. എറണാകുളം ജില്ലയിൽ പരിപാടിക്കായി എത്ര രൂപ ചെലവഴിച്ചു എന്ന ചോദ്യത്തിന് ഒരു തുകയും ചെലവഴിച്ചില്ലെന്നാണ് ജില്ലാഭരണകൂടം നൽകിയ മറുപടി. സ്‌പോൺസർഷിപ്പിലൂടെ പണമൊന്നും സമാഹരിച്ചില്ലെന്നും മറുപടിയിലുണ്ട്്. സ്‌പോൺസർ ചെയ്തവരുടെ പേരുവിവരങ്ങൾ അറിയില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്നായി നവകേരള സദസിൽ 52,657 പരാതികൾ ലഭിച്ചു. ഇതിൽ 22,705 എണ്ണത്തിന് പരിഹാരം കണ്ടെത്തിയെന്നും 3133 എണ്ണത്തിൽ ഭാഗികമായി നടപടി സ്വീകരിച്ചെന്നും വിവരാവകാശത്തിൽ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസാണ് ചെലവുകൾ ആരാഞ്ഞ് അപേക്ഷ നൽകിയത്. മറുപടി ലഭിക്കാനായി ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തിലേക്ക് വിവരാവകാശ അപേക്ഷ നൽകിയിരിക്കുകയാണിപ്പോൾ.