ഗുവാഹത്തി: താൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസാമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. 1935 ലെ മുസ്ലീം വിവാഹ നിയമം, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം എന്നിവ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസും എഐയുഡിഎഫും നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് ഹിമന്ത ബിശ്വ ശർമ്മ ആവർത്തിച്ച് വ്യക്തമാക്കിയത്. താൻ ജീവിച്ചിരിക്കുന്നത് വരെ അസമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.
ശൈശവ വിവാഹം എന്ന സാമൂഹിക വിപത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 1935ലെ നിയമം റദ്ദാക്കാനുള്ള തീരുമാനത്തിന് അസം മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഒറിജിനൽ ബില്ല് റദ്ദാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
1935 ലെ മുസ്ലീം വിവാഹ നിയമം ഉപയോഗിച്ചാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. ഈ നിയമത്തിന്റെ കീഴിൽ 94 മുസ്ലിം രജിസ്ട്രാർമാർ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു. ശൈശവ വിവാഹങ്ങൾ നടത്തി കൊടുത്തിരുന്നത് ഇവരുടെ നേതൃത്വത്തിലായിരുന്നു. നിയമം റദ്ദാക്കിയതൊടെ ഇനി വിവാഹമോ വിവാഹ മോചനമോ ഇവർക്ക് സാധ്യമല്ല. ശൈശവ വിവാഹങ്ങൾ തടയുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു അസം സർക്കാരിന്റെ തീരുമാനം.
അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ആദ്യ ചുവടുവെപ്പാണ് 1935ലെ അസം മുസ്ലീം വിവാഹ, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം പിൻവലിച്ചത്.