ലക്നൗ: പ്രതിരോധ ഉത്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാൻ ഉത്തർപ്രദേശ് ഇന്ത്യയ്ക്ക് മികച്ച സംഭാവന നൽകുന്നതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലുള്ള പ്രതിരോധ വ്യവസായ ഇടനാഴികളിലുള്ള ആറ് നോഡുകളും പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വം എന്ന ആശയത്തെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കാണ് ഉത്തർപ്രദേശിന് ഉള്ളതെന്നും, 2017ന് മുൻപ് രാജ്യ പുരോഗതിക്ക് തടസ്സമുള്ള പല ഘടകങ്ങളും ഇവിടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
” 2017ന് മുൻപ് ഉത്തർപ്രദേശ് ഇതായിരുന്നില്ല. ഇന്ന് വികസന മേഖലയിലുൾപ്പെടെ വലിയ കുതിപ്പാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. നിർണായകമായ ഒരു പരിവർത്തനമാണിത്. 2018ലാണ് ആദ്യത്തെ നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നത്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് പ്രതിരോധ നിർമ്മാണ ഇടനാഴികൾ പ്രഖ്യാപിച്ചു. ഒന്ന് ഉത്തർപ്രദേശിലും മറ്റൊന്ന് തമിഴ്നാട്ടിലുമായിരുന്നു. ഉത്തർപ്രദേശിൽ അലിഗഡ്, ആഗ്ര, കാൺപൂർ, ലക്നൗ, ഝാൻസി, ചിത്രകൂട് എന്നീ ആറ് നോഡുകളുണ്ട്.
കാൺപൂർ നോഡിൽ അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ലക്നൗവിൽ ബ്രഹ്മോസ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. ആംഡ് വെഹിക്കിൾ നിഗം ലിമിറ്റഡ്, ടാറ്റ ടെക്നോളജീസ് ലിമിറ്റഡ്, ഗ്ലോബൽ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ഡബ്ല്യുവി ഇലക്ട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് എന്നിവ ഝാൻസിയിൽ പ്രവർത്തനം ആരംഭിച്ചു. അലിഗഡ് നോഡിൽ അൻകോർ റിസർച്ച് ലാബ് എൽഎൽപിയുടെ സംഭാവനകളും ലഭിക്കുന്നു. ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും കൃത്യമായ സഹകരണവും പങ്കാളിത്തവും ലഭിച്ചിട്ടുണ്ട്.