തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യമായ ഗഗൻയാനിൽ പറക്കുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പുറത്തുവിട്ട് പ്രധാനമന്ത്രി. കഥ ഇവിടെ ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി യാത്രികരെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. കേവലം നാല് വ്യക്തികളല്ല അവരെന്നും 140 കോടി ഭാരതീയരുടെ പ്രതീക്ഷകളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
40 വർഷത്തിന് ശേഷം ഇന്ത്യൻ പൗരൻ നടത്തുന്ന ബഹിരാകാശ യാത്രയാണിത്. ഇത്തവണ, സമയവും റോക്കറ്റും കൗണ്ടൗണുമെല്ലാം ഭാരതത്തിന്റേതാണ്. അഭിമാന ദൗത്യത്തിന്റെ ഭാഗമാകുന്നവരെ രാജ്യമൊന്നടങ്കം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. നിങ്ങൾക്ക് മുൻപിൽ ഇവരെ പരിചയപ്പെടുത്താനും ഇവരോട് സംസാരിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഭാരതത്തിന്റെ ഇതിഹാസത്തിൽ നിങ്ങളുടെ പേരുകളും ചേർക്കപ്പെടുപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അജിത് കൃഷ്ണൻ, അങ്കത് പ്രതാപ്, വിംഗ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരുടെ സംഘം ഇന്നത്തെ ഭാരതത്തിന്റെ പ്രതീക്ഷയും, വിശ്വാസവും, ധീരതയുമാണ്. കയ്യിൽ ത്രിവർണ പതാകയും മുന്നിൽ ബഹിരാകാശവുമാണ് ഇവരുടെ ലക്ഷ്യം. രാജ്യത്തിന്റെ പ്രാർത്ഥനകളും ആശീർവാദവും നിങ്ങൾക്കൊപ്പമുണ്ട്. ഈ നാല് പേരും വർഷങ്ങളായി നിരന്തര പരിശ്രമത്തിലായിരുന്നു. ഇനിയും ഇവർക്ക് ഏറെ മുന്നോട്ട് പോകാനുണ്ട്. അവർ അവരുടെ മനസിനെയും ശരീരത്തെയും പാകപ്പെടുത്തി.യഥാർത്ഥ കഥ ഇവിടെ ആരംഭിക്കുകയാണ്. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.















