തിരുവനന്തപുരം: ഐഎസ്ആർഒയ്ക്ക് പിന്നിലെ സ്ത്രീശക്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 5,000-ത്തിലേറെ സ്ത്രീകൾ ഇസ്രോയുടെ നേതൃനിരയിലുണ്ടെന്നും അവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഎസ്എസ് സിയിൽ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഇസ്രോയുടെ തുടർച്ചയായുള്ള വിജയം കൊച്ചുകുട്ടികളെ പോലും ശാസ്ത്രജ്ഞരാകാൻ പ്രേരിപ്പിക്കുന്നു. വീട്ടിൽ കടലാസ് കൊണ്ട് വിമാനം നിർമ്മിക്കുന്നവരും എയ്റോനോട്ടിക് എൻജിനീയറായി മാറും. രാജ്യത്തെ കുട്ടികളെല്ലാം ശാസ്ത്രരംഗത്തെ നേട്ടം കണ്ടുകൊണ്ടിരിക്കുകയാണ്. ചന്ദ്രയാൻ 3-ന്റെ വിജയം യുവാക്കളിൽ പ്രത്യാശ ജനിപ്പിച്ചു.
ബഹിരാകാശ രംഗത്ത് പല റെക്കോർഡുകളും ഭാരതം നേടിയെടുത്തു. ആദ്യ ദൗത്യത്തിൽ തന്നെ മംഗൾയാൻ യാഥാർത്ഥ്യമാക്കി. 100 ഉപഗ്രഹങ്ങൾ ഒരേസമയം നമ്മൾ വിക്ഷേപിച്ചു.
എക്സ്പോ സാറ്റ് ഉൾപ്പെടെ മികച്ച രീതിയിൽ ഇസ്രോ വിക്ഷേപിച്ചു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഭാരതത്തിന്റെ സ്പേസ് ബജറ്റ് 44 കോടി ഡോളറിലെത്തും. വരാനിരിക്കുന്ന വർഷങ്ങളിൽ വീണ്ടും ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഭാരതം സഞ്ചരിക്കും. ചന്ദ്രോപരിതലത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂമിയിലേക്ക് കൊണ്ടുവരും.
അമൃത്കാലത്ത് ഭാരതത്തിന്റെ റോക്കറ്റിൽ ഭാരതത്തിന്റെ ബഹിരാകാശ യാത്രികർ ചന്ദ്രനിലെത്തും. ബഹിരാകാശ രംഗത്തെ പരിഷ്കരണങ്ങൾ ഈ മേഖലക്ക് പുത്തൻ ഉണർവ് നൽകി. സ്പേസ് രംഗത്തും ഭാരതം ഒന്നാമതെത്തും. ലോകത്തിന് മുന്നിൽ നമ്മുടെ യുവാക്കൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനാകും. വികസിത ഭാരതം നിർമ്മിക്കുന്നതിൽ വലിയൊരു പങ്ക് ബഹിരാകാശ രംഗത്തിനും ഇസ്രേയ്ക്കുമുണ്ട്’- പ്രധാനമന്ത്രി പറഞ്ഞു.