കൊൽക്കത്ത: സന്ദേശ്ഖാലിയിലെ അതിക്രമങ്ങളിലെയും സ്ത്രീപീഡനങ്ങളിലെയും പ്രധാന പ്രതിയായ ജില്ലാ പരിഷത്ത് പ്രധാൻ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) , എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജൻസികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കി.
ഷാജഹാൻ ഷെയ്‌ഖുമായി സംസ്ഥാന പോലീസ് ഒത്തുകളിക്കുന്നെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എ.എസ്.ജി) എസ്.വി രാജു പറഞ്ഞതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇത്തരമൊരു വിശദീകരണം പുറപ്പെടുവിച്ചത്.
“ഒളിവിൽപ്പോയ പ്രതിയുമായി ഒത്തുകളിച്ചേക്കും എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ സി.ബി.ഐക്കും ഇ.ഡിക്കും സംസ്ഥാന പോലീസിനെതിരെയുണ്ട്. ഷെയ്ഖ് ഷാജഹാനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്താൽ കേസ് നേർപ്പിക്കാൻ സാധ്യതയുണ്ടെന്ന് എഎസ്ജി വിലയിരുത്തുന്നു.എജിയും ഇത്തരമൊരു തർക്കം ഉന്നയിച്ചിട്ടുണ്ട്. ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട വ്യക്തിയെ പിടികൂടാനായിട്ടില്ല.
ഒരു എസ്ഐടിയുടെ (സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം) രൂപീകരണം മാത്രമാണ് ഇന്നുവരെ, സ്റ്റേ ചെയ്തിരിക്കുന്നത്.
അതിനാൽ ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യാൻ സിബിഐക്കോ ഇഡിക്കോ തുറന്ന അനുമതിയുണ്ട്. സമാനമായി, ഇതേ പ്രതിക്കെതിരെ മറ്റ് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്, അവിടെയും അദ്ദേഹം ഒളിവിലാണെന്ന് കാണിക്കുന്നു. പൊതു ഓഫീസിലേ ചുമതലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് നിയമത്തെ ധിക്കരിക്കാൻ കഴിയില്ല. ബന്ധപ്പെട്ട വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഏത് ഏജൻസിക്കും അനുമതിയുണ്ട്.” ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകളെ തോക്ക്ചൂണ്ടി ബലാത്സംഗം ചെയ്തതും ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതും ഉൾപ്പെടെയുള്ള അതിക്രമങ്ങളിൽ സിംഗിൾ ബെഞ്ച് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് കൽക്കട്ട ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചു.
ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്നും അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ബെഞ്ച് നേരത്തെ ആവർത്തിച്ചിരുന്നു.