വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കൽപ്പറ്റ ഡിവൈ.എസ്പി പി.എൻ സജീവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപ്പട്ടികയിലുള്ള മറ്റ് 11 പേർ ഇപ്പോഴും ഒളിവിൽ തന്നെയാണ്.
കഴിഞ്ഞ 18-നാണ് സിദ്ധാർത്ഥ് മരണപ്പെടുന്നത്. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മരണം ആത്മഹത്യയെന്നാണ് കരുതിയിരുന്നത്. എന്നാൽ നാഷണൽ ആൻ്റി റാഗിംഗ് സെല്ലിന് പരാതി ലഭിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. സിദ്ധാർത്ഥ് റാഗിംഗിന് ഇരയായതായി സഹപാഠികൾ തന്നെ മൊഴി നൽകി.
വാലെന്റൈൻസ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തർക്കത്തെ തുടർന്ന് കോളേജിൽ വച്ച് സിദ്ധാർഥന് ക്രൂരമർദ്ദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്ന് ദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതായിരുന്നു.
130 -ഓളം വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണ് ഹോസ്റ്റലിൽ വച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചതും ആൾക്കൂട്ട വിചാരണ നടത്തിയതുമെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെ വീട്ടിലേക്ക് മടങ്ങിയ സിദ്ധാർത്ഥിനെ പ്രതികളിലൊരാളായ രെഹാൻ വിളിച്ച് വരുത്തി വീണ്ടും അക്രമിച്ചു. വകവരുത്തുകയെന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ഇത്. നിലവിൽ പിടിയിലായ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
ഇതിനിടെ ഗുരുതര ആരോപണങ്ങളുമായി സിദ്ധാർത്ഥിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ് പറഞ്ഞു. പിടിയിലായ ആറ് പേർ പ്രതികളില്ലെന്നും പിതാവ് പറഞ്ഞു. പാർട്ടി സമ്മർദ്ദം കാരണമാണ് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും സംഭവവുമായി ബന്ധപ്പെട്ട 12 പേരും എസ്എഫ്ഐക്കാരാണെന്നും പിതാവ് ആരോപിക്കുന്നു.