കൊൽക്കത്ത: ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ സന്തോഷം പങ്കുവച്ച് സ്‌ന്ദേശഖാലിയിലെ വനിതകൾ. വന്ദേമാതര വിളികളും മുഖത്ത് ഛായം പൂശിയും മധുരപലഹാരം വിതരണം ചെയ്തുമാണ് യുവതികൾ ഷാജഹാനെ അറസ്റ്റ് ചെയ്തത് ആഘോഷിച്ചത്. ഇന്ന് രാവിലെ നോർത്ത് പർഗാനാസ് ജില്ലയിൽ നിന്നാണ് ഷാജഹാൻ അറസ്റ്റിലായത്.
നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി ഭൂമി തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഏറെനാളായുള്ള പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രധാന പ്രതിയായ ടിഎംസി നേതാവിനെ പോലീസ് പിടികൂടിയത്. ഇയാളെ പിടികൂടാത്തതിനെതിരെ ബംഗാൾ പോലീസിനെതിരെയും തൃണമൂൽ സർക്കാരിനെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.
സംസ്ഥാനത്തുടനീളം ബിജെപിയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭങ്ങളും നടന്നു. ഒടുവിൽ 56 ദിവസത്തിന് ശേഷമാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് സ്റ്റേയില്ലെന്ന് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയതെന്നതും ശ്രദ്ധേയമാണ്.