ജനീവ: കശ്മീർ വിഷയം വീണ്ടും ചർച്ചയാക്കാനുള്ള പാകിസ്താന്റെയും തുർക്കിയുടേയും ശ്രമങ്ങൾക്ക് ഭാരതത്തിന്റെ ശക്തമായ താക്കീത്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും തുർക്കിയെയും പാകിസ്താനെയും ഭാരതം അറിയിച്ചു. സ്വന്തം രാജ്യത്ത് മതന്യൂനപക്ഷങ്ങൾ അതിക്രമം നേരിടുമ്പോൾ കശ്മീരിൽ രക്തച്ചൊരിച്ചിൽ നടത്താനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഭാരതം ചൂണ്ടിക്കാട്ടി.
ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് കശ്മീർ. അടിസ്ഥാന രഹിത ആരോപണമാണ് കൗൺസിലിൽ പാകിസ്താൻ ഭാരതത്തിനെതിരെ ഉയർത്തിയിരിക്കുന്നത്. കശ്മീരിൽ രക്തച്ചൊരിച്ചിൽ നടത്താനാണ് അടുത്ത കുറേ കാലങ്ങളായി പാകിസ്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളും മതന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമവും നടക്കുന്നത് പാകിസ്താൻ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കിയും പാകിസ്താനും ഇടപെടരുത്. യുഎൻ മനുഷ്യാവകാശ കൗൺസിലിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് വിമർശിച്ചു.
കശ്മീർ വിഷയത്തിൽ ആദ്യകാലംമുതൽക്കെ പാകിസ്താനൊപ്പം നിൽക്കുന്ന രാജ്യമാണ് തുർക്കി. 55-ാമത് യുഎൻ മനുഷ്യാവകാശ കൗൺസിലിലും കശ്മീർ ചർച്ചാ വിഷയമാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിച്ചത്. എന്നാൽ ഈ നീക്കത്തെ ശക്തമായാണ് ഭാരതം ചെറുത്തത്.