വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ 4 പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. സൗദ് റിസാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺ എന്നിവർക്കായാണ് നോട്ടീസ് ഇറക്കിയത്. കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയെടുത്തു. ഇവരിൽ 10 പേർക്ക് ഒരു വർഷത്തേക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. ഇവർ സിദ്ധാർത്ഥിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ചവരാണെന്നാണ് വിവരം. മറ്റ് രണ്ടുപേരെ ഒരുവർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നാണ് വിലക്കിയിരിക്കുന്നത്. മർദ്ദനമേറ്റിട്ടും സിദ്ധാർത്ഥിനെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഇവരെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം കണ്ടുനിന്നിട്ടും പ്രതികരിക്കാത്ത മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ഇവർക്ക് ഈ ദിവസം ഹോസ്റ്റലിലും പ്രവേശിക്കാൻ സാധിക്കില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കാണ് ശിക്ഷ. റാഗിംഗ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവർക്ക് എതിരെയും നടപടിയെടുത്തത്.
ഡീനിനെതിരെയും കോളേജ് അധികൃതർക്കെതിരെയും രൂക്ഷവിമർശനമാണ് ഉയരുന്നത്. എസ്എഫ്‌ഐയുടെ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഡീൻ ഡോ.എം.കെ നാരായണൻ. നേരത്തെയും എസ്എഫ്‌ഐയുടെ അക്രമ സംഭവങ്ങൾ മൂടിവെച്ച് ഡീൻ ക്രിമിനലുകൾക്ക് സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്രിമിനൽ വിദ്യാർഥികളോടൊപ്പം അവർക്ക് കൂട്ടായി നിന്ന കോളേജ് അധികൃതർക്കെതിരെയും നടപടി വേണമെന്നാവശ്യപ്പെട്ട് സമരരംഗത്താണ് എബിവിപി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ.