എറണാകുളം: മഹാരാജാസ് കോളേജിൽ കെ.എസ്.യു പ്രവർത്തകനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോയ്‌ക്കെതിരെ നിലനിൽക്കുന്ന ജാമ്യമില്ലാ വാറന്റ് കണ്ടെില്ലെന്ന് നടിച്ച് പോലീസ്. കെഎസ്‌യു പ്രവർത്തർത്തകനായ അജാസിനെ നഞ്ചക്ക് കൊണ്ട് മർദ്ദിച്ച സംഭവത്തിൽ ആർഷോയ്‌ക്കെതിരെ കേസ് നിലനിൽക്കുമ്പോഴാണ് പൂക്കോട് വെറ്ററിനറി കേളേജിലെ വിദ്യാർത്ഥി, സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്എഫ്എഐ പ്രവർത്തകരെ ന്യായീകരിച്ച് ആർഷോ എത്തിയത്.
കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർ നടപടിക്കായി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആർഷോയ്‌ക്ക് സമൻസ് അയച്ചു. ഇത് കണ്ടില്ലെന്ന് നടിച്ചതോടെയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. എന്നാൽ ഇതിന് വേണ്ടത്ര പരിഗണന നൽകാതെ പോലീസും ആർഷോയുടെ കളിക്ക് കൂട്ടുനിൽക്കുകയാണ്.
2019 ഡിസംബറിലാണ് അജാസിനെ ബലമായി തട്ടിക്കൊണ്ടു പോയി ആർഷോയുടെ നേതൃത്വത്തിലുള്ള സംഘം നഞ്ചക്ക് ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് അടക്കമുള്ളത് കാണിച്ച് കൊടുത്ത് അജാസ് പോലീസിൽ പരാതിപ്പെട്ടെങ്കിലും ആദ്യമൊന്നും ഇത് പോലീസ് കാര്യമാക്കിയെടുത്തില്ല. ഇതിനിടയിൽ എഫ്‌ഐആറിൽ പേരും തെറ്റിച്ചെഴുതി. പിന്നീട് പേരിന്റെ തെളിവെടുപ്പിനായും കേസ് പരമാവധി തള്ളി നീക്കികൊണ്ടു പോകാൻ ശ്രമിച്ചു. തുടർന്ന് 2019ൽ നടന്ന സംഭവത്തിൽ 2021ലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേസ് പരിഗണിച്ച കോടതി സമൻസ് പുറപ്പെടുവിച്ചിട്ടും തുടർ നടപടിക്കായി ആർഷോ കോടതിയിൽ ഹാജരായില്ല. ഇതോടെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇതിനും പുല്ല് വില നൽകുകയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പോലീസുമെന്നാണ് അജാസ് പറയുന്നത്.