സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീനിന്റെ അനാസ്ഥക്കെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഡീൻ 50 മീറ്റർ അകലെ ഉണ്ടായിരുന്നു. എന്നാൽ, സംഭവ സ്ഥത്ത് എത്തിയില്ലെന്നാണ് സിദ്ധാർത്ഥിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു.
‘തന്നെ ഏൽപിച്ച ജോലിയുടെ ഉത്തരവാദിത്തം എന്താണെന്നു പോലും അറിയാത്ത ഇവൻ, ജനകീയ വിചാരണയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്. കോളേജ് ഡീൻ എം. കെ നാരായണന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
കോളേജ് ഡീനിന് ഹോസ്റ്റലിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ കരച്ചിൽ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വരെ കേട്ടിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കേവലം 50 മീറ്റർ അപ്പുറത്താണ് വാർഡൻ താമസിക്കുന്നത്. ഈ സാഹചര്യത്തിൽ പോലും ഹോസ്റ്റലിൽ നടക്കുന്നത് എന്താണെന്ന് ഇവർ അറിഞ്ഞില്ലെന്നു പറയുന്നത് അവിശ്വാസനീയമാണെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
സിദ്ധാർത്ഥ് മരണപ്പെടുന്ന സമയത്താണ് കാര്യങ്ങൾ അറിഞ്ഞതെന്നും ബന്ധുക്കളെ വിവരം അറിയിച്ചിരുന്നുവെന്നുമാണ് കോളേജ് ഡീൻ എം. കെ നാരായണൻ പറഞ്ഞിരുന്നത്. ഈ വാദങ്ങളെ ഇപ്പോൾ ശക്തമായി എതിർത്തിരിക്കുകയാണ് സിദ്ധാർത്ഥിന്റെ പിതാവ്.